ഓർമ്മക്ക്
വീണ്ടും വരണമെന്ന് വിചാരിച്ചതല്ല. വരാതിരുന്നാൽ ഒരായുസ്സിലെ ഓർമ്മകൾ യാത്ര പറയാതെ പടിയിറങ്ങുമെന്ന് ഭയന്നു പോയി. ബസ്സിറങ്ങി കുറച്ചു ദൂരം നടക്കാൻ ഉണ്ട്. ഈ പാതക്കും, ഇല്ലിക്കാടിനും, പാറക്കെട്ടിനും, ഇടവഴിക്കും അറിയുന്ന പോലെ എന്നെ മറ്റാർക്കും അറിയുമെന്ന് തോന്നുന്നില്ല. ഇപ്പോൾ എല്ലാത്തിനും അതിരുകൾ വന്നു. ഇടവഴിക്കും ഇല്ലിക്കും ഉടമസ്ഥർ ആയി. പഴയ ഓർമ്മയിൽ പരിചയം പുതുക്കാൻ ചെന്നാൽ ചിലപ്പോൾ കമ്പിവേലി തുളച്ച് കയറും. വഴിയിൽവെച്ചാണ് സാവിത്രി ചേച്ചിയെ കണ്ടത്. "അമ്മ വന്നില്ലേ ? " "ഇല്ല. വരും " "ലീലാമ്മ ചേച്ചിയെ കണ്ടോ?" "ഇല്ല കാണണം." പിന്നീടൊന്നും പറയാനില്ലാത്ത കൊണ്ട് ഒരു ചിരി വരുത്തി യാത്ര പറഞ്ഞു. ഈ കാടിനോടും ദൗർഭാഗ്യങ്ങളോടും ആദ്യം പൊരുതാൻ വന്നവരിൽ ഒരാൾ അവരാണ്, ലീലാമ്മ ചേച്ചി. അതുകൊണ്ട് അവർക്ക് ഒന്നിനോടും ഭയമില്ല. മനസ്സിൽ തോന്നുന്നത് ആരേയും കൂസാതെ ഉറക്കെപ്പറയും, മുണ്ടു മുറുക്കിയുടുത്ത് പടക്ക് നിക്കും, ഉറക്കെ ചിരിക്കും, സ്നേഹിക്കും, എല്ലുമുറിയെ പണി എടുക്കും. രാത്രി മുറ്റത്ത് വള്ളിക്കട്ടിൽ ഇട്ടു കിടക്കുമ്പോൾ, മാവും പ്ലാവും തീർക്കുന്ന രൂപങ്ങൾ കണ്ട് ഭയപ്പെടുമ്പോൾ, മ...